ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് ദേവസ്വം ബോർഡ് തിരുത്തി. 2019 ലെ ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്. ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട് ബോർഡ് യോഗത്തിൽ ചില തീരുമാനങ്ങൾ എടുത്തുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. ഏപ്രിൽ 14 ന് പമ്പയിൽ ഫെസ്റ്റിവൽ ഓഫീസ് തുടങ്ങും, ബോർഡ് യോഗങ്ങൾ അടക്കം അവിടെ വച്ച് ചേരും. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൃത്യമായ ബജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചു.ബജറ്റിലൂടെ ചെലവിന്റെ ചോർച്ച തടയാനാകും. ശബരിമലയിൽ പുതിയ ടെൻഡറിങ് സിസ്റ്റത്തിലേക്ക് പോകാൻ തീരുമാനിച്ചു.
ശുചീകരണവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പുതിയ പ്രോട്ടോകോൾ തയ്യാറാക്കാൻ തീരുമാനിച്ചു. പ്ലാസ്റ്റിക് മുക്തം അടക്കം പ്രോട്ടോകോളിൽ ഉണ്ടാവും. സ്പോൺസർഷിപ്പിന് മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരും, ദേവസ്വം ബോർഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങളിൽ അടക്കം ബോർഡ് ആവശ്യപ്പെടുന്നവ മാത്രം സ്പോൺസർ ചെയ്താൽ മതി, ഇതിൽ ഇടനിലക്കാരെ ഉൾപ്പെടുത്തില്ല.
ശബരിമലയിലെ താമസമുറികൾ പൂർണ്ണമായും ബോർഡ് ഏറ്റെടുത്ത് നവീകരണവും ഹൗസ് കീപ്പിംഗ് ഉറപ്പാക്കും, പരീക്ഷണ അടിസ്ഥാനത്തിൽ നിർവഹിക്കാൻ ഒരുങ്ങുന്നു. പല ഭാഷകളിൽ അനൗൺസ്മെന്റ്കൾ ഉറപ്പാക്കും. സന്ദേശ് എന്ന പേരിൽ ശബരിമലയിൽ നിന്ന് എല്ലാ മാസവും പലഭാഷകളിൽ ഒരു മാസിക ഇറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Devasamboard






































