സുൽത്താൻ ബത്തേരി: വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളമാണ് കിണറിലേത് എന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സ്കൂളിലെ മൊത്തം 8 വിദ്യാർഥികൾക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3 വിദ്യാർഥികൾക്കും ഇന്ന് 5 വിദ്യർഥികൾക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ 502 വിദ്യാർഥികൾക്ക് ആണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. 44 വിദ്യാർത്ഥികൾ ചികിത്സയിലാണ്.
കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 വിദ്യാർഥികൾക്ക് കൂടി രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, കോളിയാടി സ്കൂളിലെ ഷിഗല്ല ബാധയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജൂൺ 14 വരെയാണ് അവധി നൽകിയിരിക്കുന്നത്.
മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
Content Highlight: Wayanad





.jpeg)




.jpeg)
























