ഇരിട്ടി : ഇടവപ്പാതിയിലെ കനത്ത മഴയിൽ പതിവായുണ്ടാകുന്ന വെള്ളപ്പൊക്കം ചെറുക്കാനായി തുറന്നിട്ട പഴശ്ശി പദ്ധതിയുടെ ഷട്ടറുകളെല്ലാം വീണ്ടും അടച്ചു. മഴമാറി നിന്നതോടെ പദ്ധതിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതോടെയാണ് ഷട്ടറുകൾ മുഴുവൻ ചൊവ്വാഴ്ചയോടെ അടച്ചത്. ജില്ലയിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും വിധമാണ് സംഭരണിയിലെ ജലനിരപ്പ് കുറഞ്ഞത്. ഇത് വലിയ ആശങ്കക്ക് കാരണമായതോടെ അധികൃതർ ഷട്ടറുകൾ അടച്ച് ജലസംഭരണം ആരംഭിക്കുകയായിരുന്നു.
പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ജൂൺ മാസം പാതി പിന്നിട്ടിട്ടും പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായിരിക്കുന്നത്. വളപട്ടണം പുഴയുടെ വ്യഷ്ടിപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഈ മാസം നാലിനാണ് പദ്ധതിയുടെ പതിനാറ് ഷട്ടറുകളിൽ ആറെണ്ണം തുറന്ന് ജലം ഒഴുക്കാൻ ആരംഭിച്ചത്. മഴ മുന്നറിയിപ്പിനെ തുടർന്ന് പഴശ്ശിയുടെ ഷട്ടർ തുറക്കുമ്പോൾ സംഭരണിയിൽ 21.02 മീറ്റർ വെള്ളം ആണ് ഉണ്ടായിരുന്നത് .
ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും മാഹിയിലും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി സംഭരണിയിൽ പത്തിലേറെ കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. പഴശ്ശി സംഭരണിയിൽ 18 മീറ്റർ വെള്ളം ഉണ്ടെങ്കിൽ മാത്രമെ കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിംങ്ങ് സാധ്യമാകു. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതിയുടെ ഷട്ടറുകൾ എല്ലാം തുറന്നാലും കുടിവെള്ള പദ്ധതിയുടെ പമ്പിംങ്ങ് സ്റ്റേഷനുകളിലേക്കുള്ള വെള്ളം പദ്ധതിയിൽ ഒഴുകിയെത്തും. ഇക്കുറി മഴ പൂർണ്ണമായും മാറി നിന്നതോടെ സംഭരണിയിൽ 18 മീറ്ററിലും വെള്ളം താഴുന്ന സാഹചര്യം ഉണ്ടായതോടെയാണ് അടിയന്തിരമായി തുറന്ന ഷട്ടറുകൾ എല്ലാം അടച്ച് വീണ്ടും സംഭരണം തുടങ്ങിയിരിക്കുന്നത്.
ഷട്ടർ അടച്ച് ഒരു പകലും രാത്രിയും പിന്നിട്ടപ്പോഴും ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. തുറന്ന ഷട്ടറുകൾ ചൊവ്വാഴ്ച്ച രാവിലെ 11ന് അടയ്ക്കുമ്പോൾ 18മീറ്ററോളമായിരുന്നു സംഭരണ ശേഷി. ബുധനാഴ്ച്ച രാവിലെ 11മണിയാകുമ്പോഴെക്കും 18.75 മീറ്ററിലേക്ക് മാത്രമാണ് ഉയർന്നത്. കാലർഷത്തിന്റെ ആരംഭത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർണ്ണ സംഭരണ ശേഷിയായ 26.52 മീറ്ററിൽ എത്തേണ്ടതാണ്. ഇനി കാലവർഷം കനിഞ്ഞാൽ മാത്രമാണ് സംഭരണിയിൽ ജലവിതരണത്തിനാവശ്യമായ ജലം സംഭരിക്കുവാൻ കഴിയുകയുള്ളൂ.
Content Highlight: pazhassi




.jpeg)





.jpeg)
.jpeg)




.jpeg)





















