#SFI Protest #NEET Scam #Water Cannon
തിരുവനന്തപുരം: NEET ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി SFI. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കോട്ടയം, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധം ശക്തമാണ്.
തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് SFI മാർച്ച് നടത്തിയത്. രാജ്യവ്യാപകമായി രാജ്ഭവനുകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച് സംഘടിപ്പിച്ചത്.
എല്ലാ ജില്ലകളിലും SFIയുടെ മാർച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പല ജില്ലകളിലും പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കുന്നുണ്ട്. ബാരിക്കേഡ് ചാടിയ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ചാടിക്കടന്നവരെ അറസ്റ്റ് ചെയ്ത് നീക്കി.
ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്കും കണ്ണൂർ പോസ്റ്റ് ഓഫീസിലേക്കും നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. തൃശൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, NTA പിരിച്ചുവിടുക, വിദ്യാർത്ഥികളുടെ അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
അതേസമയം NEET പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് വലിയ തോതിലുള്ള തട്ടിപ്പും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവും CPI(M) പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പറഞ്ഞു. 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിമിനൽ കുറ്റങ്ങളാണ് അരങ്ങേറുന്നതെന്നും, കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlight: SFI Nationwide Protest Over NEET Row, Water Cannons Used in Kerala








































