#SFI #Kannur #NEET Protest #Water Cannon
കണ്ണൂർ: NEET ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് SFI നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും അവകാശ പത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരത്തിലധികം വിദ്യാർത്ഥികൾ SFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയത്.
മാർച്ചിനെ നേരിടാൻ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയുടെ ആഘാതത്തിൽ ഒരു വിദ്യാർത്ഥിനി ഉൾപ്പെടെ നിരവധി പേർ തെറിച്ചുവീണു.
മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചതോടെ രോഷാകുലരായ വിദ്യാർത്ഥികൾ ജലപീരങ്കി വാഹനത്തിന് നേരെ തിരിഞ്ഞു. വാഹനത്തിന് മുകളിൽ കൊടിയും ബാനറുമായി കയറിയ വിദ്യാർത്ഥികൾ വെള്ളം ചീറ്റുന്ന നോസൽ തകർക്കാനും ശ്രമിച്ചു. പോലീസ് സംയമനം പാലിച്ചതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. അര മണിക്കൂറിന് ശേഷമാണ് സ്ഥലത്തെ സംഘർഷം ശാന്തമായത്.
തുടർന്ന് വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. SFI കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. ആദർശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. സ്വാതി പ്രദീപൻ, കെ.പി. അലിഷ, കെ.കെ. ഗിരീഷ് തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.
Content Highlight: SFI March in Kannur Turns Violent, Water Cannon Used, Student Injured





































