തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായി നടപടിയെടുക്കും. ക്രൈം നടക്കുന്നുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു.
കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു. ക്രമസമാധാനം വളരെ ഭംഗിയായി കൊണ്ടുപോവുന്ന സംസ്ഥാനമാണ് കേരളം. കേരള പൊലീസ് വളര പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ക്രമസമാധാനം വളരെ നല്ലതായി മുന്നോട്ട് പോവുന്നുണ്ട്. സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോവുമെന്നും റവാഡ പറഞ്ഞു.

ഡ്രഗ്സ് വിൽപ്പനക്കെതിരെ കർശനമായി നടപടിയെടുക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ബോധവൽക്കരണം നടത്തി തിരികെ കൊണ്ടുവരും. വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി കർശനമായി നടപടിയെടുക്കും. കേരളത്തിൽ മതസൗഹാർദം നല്ല രീതിയിലാണ് പോവുന്നത്. എവിടെയെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കും.
കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെയായിരുന്നു. സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. സേവനം മാത്രമാണ് ലക്ഷ്യമെന്നും റവാഡ പറഞ്ഞു. പ്രൊഫഷണൽ യാത്ര നന്നായി പോവുന്നുണ്ട്. വിവാദങ്ങൾക്കിടയിലൂടെ പോവുന്നുവെന്ന് തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും റവാഡ പറഞ്ഞു.
Thiruvanaththapuram