കണ്ണൂർ: ഉത്തരമേഖല ദേശീയ നൃത്തോത്സവത്തിന് തളിപ്പറമ്പിൽ തുടക്കമായി.ഉത്തര കേരളത്തിൽ നൃത്ത വിരുന്നൊരുക്കാൻ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ‘ത്രിഭംഗി’ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മനുഷ്യ ജീവിതത്തെ വിശുദ്ധമാക്കുന്നതിന് നൃത്തത്തിനും സംഗീതത്തിനും വളരെ വലിയ പങ്കുണ്ടെന്നും വർത്തമാന കാലത്ത് വളരെ മൂല്യമുള്ളതാണ് ഇത്തരം പരിപാടികളൊന്നും മന്ത്രി പറഞ്ഞു.ജില്ലാ കേന്ദ്ര കലാസമിതിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സഹകരണത്തോടെ തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ നടന്ന പരിപാടിയിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനായി. ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ്ചെയർപേഴ്സൺ ഡോ. രാജശ്രീ വാര്യർ വിശിഷ്ടാതിഥിയായി. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തി.

ഫെസ്റ്റിവൽ ഡയരക്ടർ ഡോ. കലാമണ്ഡലം ഷീബ കൃഷ്‌ണകുമാർ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി. മുകുന്ദൻ, കേരള സംഗീത നാടക അക്കാദമി അംഗം വി.പി മൻസിയ, ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ ശ്യാമള ടീച്ചർ, പുരോഗമന കലാസാഹിത്യ സംഘം അംഗം എസ്.പി രമേശൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ ദേശീയ നൃത്തോത്സവം ദക്ഷിണം, മധ്യം, ഉത്തരം എന്നീ മൂന്ന് മേഖലകളിലായാണ് നടത്തുന്നത്. ദക്ഷിണ മേഖല ദേശീയ നൃത്തോത്സവം നടന്നുകഴിഞ്ഞു.
നൃത്തോത്സവത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച ഭരതനാട്യം, മോഹിനിയാട്ടം, നാട്യശാസ്ത്രം, കേരളനടനം എന്നിവയെക്കുറിച്ച് ഡോ. രാജശ്രീ വാര്യർ തുടങ്ങിയ വിഗ്ധരുടെ നേതൃത്വത്തിൽ 100 ൽ പരം കുട്ടികൾക്ക് വിവിധ നൃത്ത രൂപങ്ങളുടെ ക്ലാസുകൾ നൽകി. തുടർന്ന്
ഉത്തര മേഖലയിലെ യുവ നർത്തകരുടെയും പ്രൊഫഷണൽ നർത്തകരുടെയും മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കഥക്, കേരളനടനം, പെരണി തുടങ്ങിയ നൃത്ത നൃത്ത്യങ്ങളും അരങ്ങേറി.
ഞായറാഴ്ച മലയാള കവിത മോഹിനിയാട്ടത്തിൽ, പുരാതന കാലത്തു നിന്നും ആഗോള രംഗത്തേക്ക് കുച്ചിപ്പുടി പാരമ്പര്യത്തിലെ മാറ്റങ്ങൾ, നൃത്തവേദിയിലെ അനുഭവങ്ങൾ, നാട്യരസം തെയ്യം കലയിൽ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സോദാഹരണപ്രഭാഷണങ്ങൾ, ചുരുങ്ങിയ സമയത്തിൽ നൃത്തത്തിനുള്ള മേക്കപ്പ് പ്രായോഗിക പരിശീലനം എന്നിവയും യുവ നർത്തകരുടെയും പ്രൊഫഷണൽ നർത്തകരുടെയും കുച്ചുപ്പുടി, ഭരതനാട്യം, കേരളനടനം, ഒഡീസി, നൃത്ത തരംഗിണി, മണിപ്പൂരി, മോഹിനിയാട്ടം തുടങ്ങിയ നൃത്താവിഷ്ക്കാരങ്ങളും അരങ്ങേറും. ത്രിഭംഗി ഞായറാഴ്ച സമാപിക്കും.
kannur