തിരുവനന്തപുരം : പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾക്ക് വേണ്ടി സഭയിൽ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തങ്ങൾ കൂട്ടായ നടപടിയെടുത്തു. ബലാത്സംഗകേസിലെ പ്രതി ഉള്‍പ്പെടെ ഭരണപക്ഷത്തിരിക്കുന്നു. യുവാക്കളെ ഇനിയും പിന്തുണയ്ക്കും. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായതെല്ലാം വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. പാർട്ടി പൂർണ്ണപിന്തുണ നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം നാളെ ആരംഭിക്കുന്ന പതിനാലാം നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ അങ്ങനെയല്ല.ഭ രണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്. കുന്നംകുളം സ്റ്റേഷനിൽ യൂത്ത്കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ചതടക്കം പൊലീസിനെതിരെ ഉയർന്ന പരാതികൾ ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കും. പൊലീസ് അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുകയാണ് ലക്ഷ്യം.

തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണിപറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.നിയമസഭയിൽ അതിനു തുടക്കമിടും. അയ്യപ്പ സംഗമവും,തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയിൽ ചർച്ചയാകും. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ സഭയിൽ എത്തുന്നുണ്ട്.
Vdsatheesan