കണ്ണൂർ: റാഗിങ്ങിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾ കോടതി ഉത്തരവുമായി പരീക്ഷയെഴുതാനെത്തി ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നു വിധേയമാക്കിയതായി പരാതി. കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ ബികോം വിദ്യാർഥിയായ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണു മർദനമേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വാഹനത്തിൽ കോളജിൽ വന്നുവെന്ന കാരണം പറഞ്ഞു മർദിച്ചെന്നാണു പരാതി. കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായിരുന്ന ഫഹീസ് ഉമ്മർ, ബാസിൽ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജൂൺ 19ന് സർ സയിദ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ റാഗിങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ രണ്ടാം വർഷ വിദ്യാർഥികൾ തമ്മിൽ കോളജിന് സമീപത്തുവച്ച് ഏറ്റുമുട്ടിയിരുന്നു. റാഗിങ്ങിനെ എതിർക്കുന്ന 4 വിദ്യാർഥികൾക്കു സാരമായ പരുക്കേൽക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കോളജ് അധ്യാപക കൗൺസിൽ റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവരോട് ടിസി വാങ്ങി പോകാനും ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതാൻ ഹൈക്കോടതിയിൽനിന്ന് താൽക്കാലിക ഉത്തരവ് നേടിയാണ് ഇവർ കഴിഞ്ഞ ദിവസം കോളജിലെത്തിയത്.
ഫഹീസ് ഉമ്മർ 3ന് 11.30ന് ഒന്നാം വർഷ വിദ്യാർഥിയെ ഫോണിൽ വിളിച്ച് കോളജിന് അടുത്തുള്ള ഫുട്ബോൾ ടർഫിന് സമീപത്തേക്ക് വരാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി വാതിലുകൾ അടച്ച് ഇയാളും ബാസിലും ചേർന്ന് ബെൽറ്റ്, ടെലിഫോൺ ചാർജർ എന്നിവ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കാൽമുട്ടുകൾക്കിടയിൽ തലവയ്പ്‌പിച്ച് മർദിച്ചെന്നും പരാതിയിലുണ്ട്. സംഘർഷമുണ്ടാക്കരുത് എന്ന നിബന്ധനയിലാണ് വിദ്യാർഥികളെ പരീക്ഷ എഴുതാൻ കോടതി അനുവദിച്ചതെന്നും വ്യവസ്ഥ ലംഘിച്ചത് കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്നും കോളജ് അധികൃതർ പറഞ്ഞു.
Complaint alleging assault by suspended students in ragging case






































