തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം വൈകാതെ സുപ്രിം കോടതിയെ സമീപിക്കും. ഇന്നലെ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് സർക്കാർ നീക്കം. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെടെ കേസിൽ കക്ഷി ചേരും.
എസ്ഐആർ നടപടികളുമായി കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമ ബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനുള്ള നടപടികളും സർക്കാർ തുടങ്ങി. സംസ്ഥാന സർക്കാർ കോടതിയിലേക്ക് പോകുന്നതിനു പുറമേ സിപിഐഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കേസിൽ കക്ഷി ചേരും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിയമോപദേശം ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.
Sarkkaragainstir






































