ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരാൾ മരിച്ചു, രണ്ടുപേരെ അപകടത്തിൽ കാണാതായെന്നാണ് വിവരം. ഒമാൻ സോഹാർ തീരത്താണ് പലാവു രാജ്യത്തിന്റെ പതാകയേന്തിയ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിച്ചത്. ബ്രിട്ടീഷ് മാരിടൈം സുരക്ഷ കമ്പനിയായ വാൻഗാർഡ് ടെക് പലാവുവിന്റെ പതാകയേന്തിയ ടാങ്കറിൽ നിന്ന് അപകടസൂചന സന്ദേശം വന്നിരുന്നതായി വ്യക്തമാക്കുന്നു.
സെറ്റെബെല്ലോ എന്ന ടാങ്കറിലാണ് തീപിടിച്ചത്. ഇത് മിസൈൽ ആക്രമണം കാരണമാണെന്ന സൂചനയും ലഭിച്ചു.
'ഒമാൻ ഉൾക്കടലിലെ സോഹാറിൽ പ്രവർത്തിക്കുന്നതിനിടെ എഞ്ചിൻ റൂമിൽ ഒരു മിസൈൽ പതിച്ചെന്നും കപ്പലിൽ തീപിടിത്തമുണ്ടെന്നും അറിയിച്ച് ഒരു അപകടസൂചനാ സന്ദേശം ലഭിച്ചു.'-വാൻഗാർഡ് ടെക് വ്യക്തമാക്കുന്നു. യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി നൽകിയ വിവരമനുസരിച്ച് സംഭവം സോഹാറിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്ക്കിഴക്കാണ്. ഒരാൾക്ക് ഗുരുതര പരിക്കേറ്റെന്നും രണ്ടുപേരെ കാണുന്നില്ലെന്നുമാണ് റിപ്പോർട്ട് ലഭിച്ചതെന്നും പ്രകൃതിയ്‌ക്ക് യാതൊരു തകരാറും സംഭവം കാരണം ഉണ്ടായില്ലെന്നുമാണ് വിവരം ലഭിച്ചതെന്ന് അവർ അറിയിക്കുന്നു. ഇറാൻ-അമേരിക്ക യുദ്ധം ആരംഭിച്ച ശേഷം കപ്പലുകൾക്ക് സ്ഥിരമായി ആക്രമണം നേരിടുന്ന ഭാഗമാണ് സോഹാർ തീരം. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് സൂചനകളുണ്ട്.അമേരിക്കയും ഇറാനും ഹോർമുസിൽ അവരുടെതായ തടസങ്ങളും പരിശോധനയും നടത്തുന്നുണ്ട്. ഇക്കാരണത്താലാണ് കപ്പലുകൾ ആക്രമണത്തിന് ഇടയാകുന്നത്. ഇറാനിയൻ തീരത്തേക്ക് യാത്രചെയ്യുകയായിരുന്ന ബോട്‌സ്വാനയുടെ കൊടിയുള്ള എംടി ലെക്‌സി എന്ന കപ്പലിനുനേരെ തിങ്കളാഴ്‌ച യുഎസ് കമാൻഡ് മിസൈൽ അയച്ചിരുന്നു. അതേദിവസം പലാവുവിന്റെ കൊടി വഹിക്കുന്ന എംടി മാരിവെക്‌സ് കപ്പലിനെ അമേരിക്കയുടെ യുഎസ്എസ് എബ്രഹാംലിങ്കണിലെ യുദ്ധവിമാനം ആക്രമിച്ചിരുന്നു. ഇറാനിലെ ഡ്രോണുകളും ഇവിടെ കപ്പലുകളെ ആക്രമിക്കുന്നുണ്ട്.ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് 38 കിലോമീറ്റർ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് ഇറാനും ഒമാനും ചേർന്നാണ് നിയന്ത്രിക്കുന്നത്. യുദ്ധം ശക്തമായ ഘട്ടത്തിൽ കടലിടുക്കിൽ ഫീസ് ഏർപ്പെടുത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.
Content Highlight: One dead in fire in engine room of fuel tanker off Oman coast














.jpeg)





















