സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്റേത് സാധാരണ മരണം അല്ല. മന്ത്രിമാർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം വൈകിപ്പിച്ചു സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിമാർ ശ്രമിച്ചത് കൊണ്ടാണ് ബിന്ദു മരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ബിന്ദുവിന്റേത് ദുരഭിമാന കൊലയാണ്. ബിന്ദുവിന് നീതി കിട്ടണം. അതുവരെ ബിജെപി എൻഡിഎ സമരത്തിന് ഇറങ്ങും. സമരം ഏത് രീതിയിൽ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ മറുപടി പറയണം. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കില്‍ തന്നെ അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയില്‍ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണ് സര്‍ക്കാരെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
Kottayammedicalcollege