ദില്ലി: വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു.
വിസിമാരുടെ കാര്യത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണറും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിസിമാരായി ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് നേരത്തെ കത്ത് നൽകിയിരുന്നുവെന്ന് കേരളത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതിന്‍റെ പകർപ്പ് കോടതിയിൽ ഹാജരാക്കാമെന്നും പറഞ്ഞു. കാണേണ്ടതില്ല എന്നായിരുന്നു കോടതിയുടെ മറുപടി.
സിസ തോസ്, പ്രിയ ചന്ദ്രൻ എന്നിവരെ വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിലപാട്. സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടാവാത്ത സാഹചര്യത്തിൽ കോടതി തന്നെ നിയമനം ഏറ്റെടുത്തിരിക്കുകയാണ്. ഓരോ പേര് മുദ്ര വച്ച കവറിൽ നൽകാനാണ് ജസ്റ്റിസ് ധൂലിയ സമിതിയോട് കോടതി നിർദേശിച്ചിരിക്കുന്നത്.
Supreemcourt





































