കേളകം: ഗ്രാമപഞ്ചായത്തിലെ വന്യജീവി ശല്യം ലഘൂകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജന ജാഗ്രത സമിതി യോഗം ചേർന്നു. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ജാഗ്രത സമിതി യോഗമാണ് തിങ്കളാഴ്ച പഞ്ചായത്ത് ഹാളിൽ നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മറ്റു വകുപ്പുകളുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉയർന്നു വന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.നിതിൻരാജ് പരിഹാര നിർദ്ദേശങ്ങൾ നൽകി. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ് കുമാർ സ്വാഗതം ആശംസിച്ചു.
യോഗത്തിലെ പ്രധാന ചർച്ചകളും തീരുമാനങ്ങളും:
> വന്യജീവി ഭീഷണി: വിവിധ വാർഡുകളിൽ കുരങ്ങ്, മുള്ളൻപന്നി, തേനീച്ച, പുലി, കടുവ, ആന, കാട്ടുപന്നി, ചെന്നായ തുടങ്ങിയ വന്യജീവികൾ കൃഷിക്കും മനുഷ്യജീവനും ഉയർത്തുന്ന ഭീഷണി വാർഡ് മെമ്പർമാർ യോഗത്തിൽ ഉന്നയിച്ചു.
> അടിക്കാട് നീക്കം ചെയ്യൽ: വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ ഉടമകൾ അടിയന്തരമായി വെട്ടിത്തെളിക്കണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
> മാലിന്യ സംസ്കരണം: വന്യജീവികളെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാതിരിക്കാൻ ശാസ്ത്രീയമായ വേസ്റ്റ് മാനേജ്മെന്റ് നടപ്പിലാക്കും.
> സ്വകാര്യ ഭൂമിയിലൂടെ കടന്നു പോകുന്ന ഫെൻസിങ് മൈന്റെനൻസ് ചെയ്യുന്നതിന് ഫണ്ട് ലഭ്യമാക്കാൻ പഞ്ചായത്തിനോട് അവശ്യപ്പെട്ടു..
* മൃഗസംരക്ഷണം: തെരുവ് നായ്ക്കളുടെ നിയന്ത്രണവും വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
> കൃഷി രീതികളിലെ മാറ്റം: വന്യജീവികൾ ഉപദ്രവിക്കാത്ത മഞ്ഞൾ, രാമച്ചം തുടങ്ങിയ കൃഷികളിലേക്ക് കർഷകർ മാറുന്നതിനെക്കുറിച്ച് കൃഷി ഓഫീസർ വിശദീകരിച്ചു. കാർഷിക വിളകളെ സംരക്ഷിക്കാൻ ബയോ ഫെൻസിംഗ്, ജൈവകൂട്ടുകൾ പ്രയോഗിക്കുന്നതിനും കൃഷി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും നിർദ്ദേശം നൽകി.
ഏകോപിത പ്രവർത്തനം അനിവാര്യം
വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വന്യജീവി പ്രശ്ന പരിഹാരത്തിന് വനംവകുപ്പും പഞ്ചായത്തും മറ്റ് വകുപ്പുകളും കൈകോർത്തുള്ള ഏകോപിത പ്രവർത്തനം ആവശ്യമാണെന്നും വനം വകുപ്പിന്റെ ഭാഗത്തു നിന്നുള്ള എല്ലാവിധ സഹകരണവും ഉറപ്പുനൽകുന്നുവെന്നും റേഞ്ച് ഓഫീസർ നിതിൻ രാജ് മറുപടി നൽകി. കാട് വെട്ടിത്തെളിക്കൽ, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്തിന്റെ സഹകരണം ആവശ്യമാണ്. യോഗത്തിൽ 23 ഓളം സമിതി അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് കേളകം പഞ്ചായത്ത് പരിധിയിലെ പി.ആർ.ടി (PRT) അംഗങ്ങൾക്കുള്ള യൂണിഫോമും ഐഡി കാർഡുകളും വിതരണം ചെയ്തു
Public Awareness Committee was held in Kelakam









































