ഇടുക്കി : ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ റിബ്രാന്‍ഡ് ചെയ്യുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ടൂറിസം വകുപ്പ് നടത്തിയ ലോകം കൊതിക്കും കേരളം സംസ്ഥാനതല ഏകദിന ശില്‍പശാലയില്‍ വിഷന്‍ 2031 നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
സീസണ്‍ അടിസ്ഥാനമാക്കിയുള്ള ടൂറിസമെന്ന രീതി അപ്പാടെ മാറുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ സീസണിലും ഉയര്‍ന്ന മൂല്യമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുും. അതിനായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. അടിസ്ഥാന സൗകര്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. സുസ്ഥിരവും പരിസ്ഥിതിയ്ക്കനുയോജ്യമായ ടൂറിസം പദ്ധതി നടപ്പാക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആസൂത്രണം ഏറെ പ്രധാനമാണ്. സംസ്ഥാനത്തെ പല ടൂറിസം കേന്ദ്രങ്ങളും താമസിയാതെ അതിന്റെ ഏറ്റവും ഉയര്‍ന്ന പരിധിയിലെത്തും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത്തരം ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തുകയും പ്രാദേശിക ജനതയുടെ സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആസൂത്രണം നടപ്പാക്കേണ്ടതുണ്ട്. ഈ ആസൂത്രണത്തില്‍ എഐ പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. അനായാസ ടൂറിസമെന്നതാകണം ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ പ്രതിഫലനം. പ്രാദേശിക തൊഴിലും സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തുന്ന രീതിയില്‍ ജനകീയ ടൂറിസം വ്യാപകമാക്കും.
വിദേശ സഞ്ചാരികളുടെ വരവ് കൂട്ടുന്നതിനായി കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. നൂതനമാധ്യമങ്ങളുടെ സ്വാധീനം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തും. കൊവിഡിനു മുമ്പുള്ള കാലഘട്ടത്തിനേക്കാള്‍ കൂടുതല്‍ വിദേശ സഞ്ചാരികളുടെ വരവ് സാധ്യമാക്കുകയാണ് ലക്ഷ്യം.
ടൂറിസം ഗ്രാമങ്ങള്‍ എന്ന ആശയത്തിനും നയരേഖ തുടക്കമിടുകയാണെന്ന് മന്ത്രി പറഞ്ഞു. തനത് ഭംഗിയും സംസ്ക്കാരവും തുളുമ്പുന്ന ഗ്രാമങ്ങള്‍ കണ്ടെത്തി പ്രചാരണം നടത്താനും ഉദ്ദേശിക്കുന്നു. ടൂറിസം വകുപ്പ് മുന്‍കയ്യെടുത്ത് നടത്തുന്ന ബേപ്പൂര്‍ ഫെസ്റ്റിവല്‍ പോലുള്ള ഉദ്യമങ്ങള്‍ എല്ലാ ജില്ലകളിലും കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ബ്രാന്‍ഡെന്ന നിലയില്‍ കേരളം ലോക രാജ്യങ്ങളുമായാണ് മത്സരിക്കുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിദേശത്തോ സ്വദേശത്തോ ആകട്ടെ, എല്ലാ മലയാളികളും കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്ന സ്ഥിതിയാണ് സംജാതമാകേണ്ടത്. ഇത്രയധികം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ ടൂറിസം ഉത്പന്നങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഡെസ്റ്റിനേഷന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം ലക്ഷ്യസ്ഥാനങ്ങളുടെ രൂപകൽപ്പന സംബന്ധിച്ച നിലവിലെ നയങ്ങൾക്കപ്പുറമുള്ള 'ബിയോണ്ട് ഡിസൈൻ പോളിസി' വഴി ടൂറിസം വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്നും നയരേഖ പറയുന്നു.
ഭൂപ്രകൃതി, കാലാവസ്ഥ, സംസ്കാരം, പൈതൃകം, കല, ഭക്ഷണശീലങ്ങള്‍ എന്നിങ്ങനെ കേരള ടൂറിസത്തിന്റെ വൈവിധ്യമാർന്ന ചേരുവകളെ അടിസ്ഥാനമാക്കി സമഗ്രമായ മാതൃകയ്ക്കാണ് നയരേഖയില്‍ പ്രാധാന്യം നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം, എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം, അനുഭവവേദ്യ ടൂറിസം, പുനരുജ്ജീവന ടൂറിസം തുടങ്ങിയവയിലൂന്നിയാകും പ്രവര്‍ത്തനം. നല്ല അനുഭവങ്ങൾ സമ്മാനിക്കുന്ന പ്രദേശങ്ങളെ തെരഞ്ഞെടുക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ടൂറിസം വികസനമാണ് വിഭാവനം ചെയ്യുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആസൂത്രിതമായ വികസന പദ്ധതികളാണ് ഈ നയരേഖ മുന്നോട്ട് വെക്കുന്നത്. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മികച്ച റോഡുകൾ, ആധുനിക വിമാനത്താവളങ്ങളും എയർസ്ട്രിപ്പുകളും, ഹിൽ സ്റ്റേഷനുകളിലെ ഹെലിപ്പാഡുകൾ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ എന്നിവ വിഭാവനം ചെയ്യുന്നു.
ജലപാതകളും തുറമുഖങ്ങളും വിപുലീകരിക്കുന്നതിനായി ഉൾനാടൻ ജലപാതകൾ, ഫെറി ടെർമിനലുകൾ എന്നിവ വിപുലീകരിക്കുന്നതിനും മറീനുകളും, ക്രൂയിസ് ടെർമിനലുകളും നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഉയര്‍ന്ന നിലവാരമുള്ള റിസോർട്ടുകൾ, ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, റോപ്പ്‌വേകൾ, സഫാരി പാർക്കുകൾ, വെൽനസ് സെന്ററുകൾ, കൺവെൻഷൻ ഹാളുകൾ തുടങ്ങിയ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പൊതു പശ്ചാത്തല സൗകര്യങ്ങളുടെ ഭാഗമായി ശുചിത്വ സൗകര്യങ്ങൾ, ഡിജിറ്റൽ സൈനേജുകൾ, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ടൂറിസ്റ്റ് സഹായ കേന്ദ്രങ്ങൾ എന്നിവ ഉറപ്പാക്കും.
ടൂറിസം കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള രീതികളിൽ നിന്ന് അനുഭവവേദ്യ ടൂറിസത്തിലേക്കുള്ള മാറ്റമാണ് ഭാവിയില്‍ വരാന്‍ പോകുന്നത്. ഇതിനായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളായ വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ, മൊബൈൽ കണക്റ്റിവിറ്റി, ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ, വെർച്വൽ ടൂറിസം അനുഭവങ്ങൾ എന്നിവ വികസിപ്പിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭൂപ്രകൃതികളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ ഹൈവേ ഇടനാഴി (സൈക്കിൾ, സൈക്കിൾ ടൂറിസം), ജലപാതകളും കനാലുകളും ഇടനാഴി (ഹൗസ് ബോട്ടുകൾ, സീപ്ലെയിനുകൾ, ആംഫിബിയൻ വാഹനങ്ങൾ), ദേശീയപാത ഇടനാഴി (കാരവൻ ടൂറിസവും വിനോദസഞ്ചാര കേന്ദ്രങ്ങളും), ഹെലി ടൂറിസം ഇടനാഴി (ഹെലിപോർട്ടുകളും ഹെലിപ്പാഡുകളും), കുന്നിൻ പ്രദേശങ്ങളിലൂടെയുള്ള ഹിൽ ഹൈവേ കോറിഡോർ (കാരവൻ റൂട്ടുകൾ), റെയിൽവേ കോറിഡോർ (പ്രകൃതി രമണീയമായ റൂട്ടുകളിൽ വിസ്റ്റ ഡോം ട്രെയിനുകൾ,) എന്നിവ യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിപുലമായ ടൂറിസം ഇടനാഴി പദ്ധതിയും നയരേഖ മുന്നോട്ട് വെക്കുന്നു.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യങ്ങളെ സംരക്ഷിച്ചുകൊണ്ട് കാർബൺ ന്യൂട്രൽ ഗ്രീൻ ടൂറിസം നടപ്പാക്കുന്നതിന് നയരേഖ ഊന്നൽ നൽകുന്നു. സൈലന്റവാലി ഉൾപ്പെടെയുള്ള ജീവവൈവിധ്യങ്ങളുടെ കലവറകളായ കാടുകളും ഹിൽ സ്റ്റേഷനുകളും, അതിമനോഹരങ്ങളായ പുഴകൾ, കായലുകൾ, തടാകങ്ങൾ, ബീച്ചുകൾ എന്നിവ പൂര്‍ണമായും പ്രയോജനപ്പെടുത്തും. ഈ ജൈവവൈവിധ്യങ്ങളെ സംരക്ഷിച്ചും മാലിന്യമുക്തമാക്കിയും കാർബൺ ന്യൂട്രൽ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതി നടപ്പാക്കും.
ഇന്‍റഗ്രേറ്റഡ് സന്ദർശക മാനേജ്‌മെൻ്റ്, സ്മാർട്ട് ടിക്കറ്റിംഗ്, എ.ആർ./വി.ആർ(ഓഗ്മന്റഡ്- വെര്‍ച്വല്‍ റിയാലിറ്റി) അനുഭവങ്ങൾ, എ.ഐ. (നിര്‍മ്മിതബുദ്ധി) അടിസ്ഥാനമാക്കിയ വിശകലനങ്ങൾ തുടങ്ങിയവയിലൂടെ കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ, സ്‌മാർട്ട് ടൂറിസം ആവാസ വ്യവസ്ഥയാക്കി മാറ്റാനും നയരേഖ ലക്ഷ്യമിടുന്നു. പ്രാദേശിക സംരംഭകർ, ഗൈഡുകൾ, കരകൗശല വിദഗ്ധർ എന്നിവർക്കുള്ള പരിശീലനം, സർട്ടിഫിക്കേഷൻ, അക്കാദമിക് നേതൃത്വ വികസനം, നൈപുണ്യ വികസനം, വ്യവസായ പങ്കാളിത്തം എന്നിവയ്ക്കായുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിക്കൊണ്ട് മനുഷ്യവിഭവശേഷി വികസിപ്പിക്കും.
സുതാര്യമായ ഏകജാലക സംവിധാനങ്ങളിലൂടെ സുസ്ഥിര ടൂറിസം പദ്ധതികളിൽ സ്വകാര്യ നിക്ഷേപങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തവും (പി.പി.പി) സാധ്യമാക്കും. കൂടാതെ, പൈതൃകം, സംസ്കാരം, തീര്‍ത്ഥാടക ടൂറിസം എന്നിവയുടെ ഭാവി സാധ്യതകൾ പ്രയോജനപ്പെടുത്താനും സാഹസിക ടൂറിസം ഉൾപ്പെടെയുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും ടൂറിസം ബിസിനസ് ഇന്നൊവേഷനുകൾക്കും നിക്ഷേപങ്ങൾക്കും നയരേഖയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
idukki








































