#Nitin Raj #High Court #Justice A Badarudeen
കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ അതിരൂക്ഷ വിമർശനം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനും കോടതി നിർദ്ദേശം നൽകി.
പ്രതിയായ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് ഡിവൈഎസ്പിയെയും എസ്പിയെയും ഹൈകോടതി നേരിട്ട് വിളിച്ചു വരുത്തിയത്. "ഇത്രയും പ്രധാനപ്പെട്ട കേസിൽ എങ്ങനെയാണ് ഇത്തരമൊരു പിഴവ് സംഭവിച്ചത്? പ്രതിയെ രക്ഷപ്പെടുത്താനല്ലേ നിങ്ങൾ ശ്രമിച്ചത്" എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഡിവൈഎസ്പിയോട് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണോ ഇങ്ങനെ ചെയ്തതെന്നും കോടതി ചോദിച്ചു.
കേസിന്റെ കാര്യങ്ങളിൽ കൃത്യമായി മേൽനോട്ടം നടത്തുന്നതിൽ എസ്പിക്കും വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. "ചില കേസുകളിൽ പോലീസിന്റെ ഇടപെടൽ പരിതാപകരമാണ്. പ്രമാദമായ കേസുകളിൽ പോലും പ്രതിയെ പിടികൂടണമെങ്കിൽ കോടതി ഇടപെടേണ്ട ഗതികേടാണ്" എന്നും ജസ്റ്റിസ് നിരീക്ഷിച്ചു.
ഈ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതി തന്നെ അന്വേഷണത്തിന് ഉത്തരവിടുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. "സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ കോടതികൾ ഇവിടെയുണ്ട്. നീതി അന്യം നിന്ന് പോയിട്ടില്ല" എന്നും കോടതി ഓർമിപ്പിച്ചു.
Content Highlight: High Court Slams Crime Branch DySP and SP in Nitin Raj Death Case





































